കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല.പാലക്കാട് അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പൊലീസ് സേന എത്തിയതോടെ മറ്റിടങ്ങളിലേക്കും കെഎസ്ആർടിസി സർവീസ് ആരംഭിച്ചു. ഇതിനകം 20 സർവീസ് നടത്തി. കൊപ്പത്ത് സമരാനുകൂലികൾ ഓട്ടോറിക്ഷ ആക്രമിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയിട്ടില്ല.
വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി ബൈപ്പാസിൽ മാടവനയിൽ സംഘർഷമുണ്ടായി. പ്രകടനം നടത്തിയ 18 ദലിത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബസ് തടയാൻ ശ്രമിച്ച പ്രവർത്തകരാണ് അറസ്റ്റിൽ ആയത്.
ഹർത്താൽ മലപ്പുറം ജില്ലയെ ബാധിച്ചില്ല. ബസുകളും ടാക്സികളും ഓട്ടോകളും ഓടുന്നുണ്ട്. കടകളും സ്ഥാപനങ്ങളും തുറുന്നു പ്രവർത്തിക്കുന്നു. എല്ലാം പതിവു പോലെ പ്രവർത്തിക്കുന്നു.
പത്തനംതിട്ട ടൗണിൽ പലയിടത്തും ഹർത്താൽ അനുകൂലികൾ തടിച്ചുകൂടി നിൽക്കുന്നു. തിരുവല്ലയിൽ എംസി റോഡിലും വാഹനം തടഞ്ഞു. വിവാഹം എന്നെഴുതി വന്ന വാഹനങ്ങളിലുള്ളവരെ, കല്ല്യാണക്കുറി കാണിച്ചാലേ കടത്തിവിടൂ എന്നു പറഞ്ഞു തടഞ്ഞുവച്ചു. കെഎസ്ആർടിസിയും ഓടുന്നില്ല.
വയനാട്ടിൽ ഹർത്താൽ സമാധാനപരമാണ്. പോരാട്ടം ഉൾപ്പെടെയുള്ള സംഘടനകളും എം.ഗീതാനന്ദൻ നയിക്കന്ന ആദിവാസി ഗോത്ര മഹാസഭയും ഹർത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. ‘ പൊലീസ് കാവലിൽ കെഎസ്ആർടിസി ബസുകൾ ഓടുന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിച്ചു. ശ്രീകണ്ഠപുരം, നടുവിൽ ടൗണുകളിൽ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കെഎസ്ആർടിസി സർവീസ് നടത്തുന്നു. മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് പ്രത്യേക സർവീസ് നടത്തുന്നുണ്ട്.സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്. വലപ്പാട് കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ഡ്രൈവർക്ക് പരിക്കേറ്റു. മുരിയാട് കെഎസ്ആർടി ബസിനു നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. തൃപ്രയാറും ചാവക്കാട്ടും സ്വകാര്യ ബസുകൾ തടഞ്ഞു.
കാസർഗോഡ് ഹർത്താൽ ഭാഗികമാണ്. കാറുകളടക്കം സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. കർണാടക ആർടിസിയും കെഎസ്ആർടിസിയും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്. പെരിയ, ഭീമനടി, മഞ്ചേശ്വരം എന്നിവിടങ്ങളിലും ചില ഗ്രാമപ്രദേങ്ങളിലും വാഹനങ്ങൾ തടഞ്ഞു. ഹർത്താൽ മലയോരത്ത് പൂർണ്ണമാണ്. ചിറ്റാരിക്കാൽ, കടുമേനി, പരപ്പ, ഭീമനടി ടൗണുകളിൽ ഹർത്താൽ പൂർണ്ണമായിരുന്നു. രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ ടൗണുകളിലെത്തി വാഹനങ്ങൾ തടയുകയായിരുന്നു. പല ടൗണുകളിലും തുറന്നിരുന്ന കടകളും അടപ്പിച്ചു. ടൗണുകളിൽ പൊലീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലയോരത്ത് സമാധാനപരമായാണു ഹർത്താൽ ആരംഭിച്ചത്.
ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹർത്താലിനു ആഹ്വാനം ചെയ്തത്.
ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹർത്താൽ. ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.