കൊച്ചി: ദലിത് സംഘടനകളുടെ ഹര്‍ത്താലിനിടെ കൊച്ചിയില്‍ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനുള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. സി.എസ്.മുരളി, വി.സി.ജെന്നി എന്നീ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് സംഭവം.
ദലിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. വൈകുന്നേരം ആറു വരെയാണു ഹർത്താൽ. ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദലിതരെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിരുന്നു. തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തീയറ്റർ ഉടമകളും അറിയിച്ചു.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സർവീസ് നടത്തണമെന്ന് കാണിച്ച് കെഎസ്ആർടിസി എംഡി സർക്കുലർ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്ന് ജോലിക്കു ഹാജരാകണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ടായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.