രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്നാണ് കേരളത്തിലെത്തിയത്. കൊലപാതകത്തിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടന്നിരുന്നു.  ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിന്റെ നിര്‍ദേശപ്രകാരം അലിഭായിയും കൂട്ടരും ചേര്‍ന്ന് നടത്തിയ ക്വട്ടേഷന്‍ കൊലയെന്നാണ് കണ്ടെത്തിയിട്ടുണ്ട്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ മുഖ്യപ്രതികളായ അലിഭായിയെയും അപ്പുണ്ണിയെയും പിടികൂടണം.

അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പൊലീസ് ബന്ധപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിയായതിനാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അപ്പുണ്ണി തുടര്‍ച്ചയായി സഞ്ചരിച്ച് ഒളിവിടം മാറുന്നതാണ് പൊലീസിന് വെല്ലുവിളിയാകുന്നത്. കൊലയുടെ ആസൂത്രണത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.