ബിജെപി രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി; 2016-17 വര്‍ഷത്തെ വരുമാനം 1034 കോടി രൂപ; തെരഞ്ഞെടുപ്പിന് ചെലവഴിച്ചത് 606.64 കോടി

ഏഴ് ദേശീയ പാര്‍ട്ടികള്‍ 2016-17 വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ചു. 1,559.17 കോടി രൂപയാണ് മൊത്തം പാര്‍ട്ടികളുടേയും വാര്‍ഷിക വരുമാനം. ഇതില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1,034.27 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം.

”ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനവും കൂട്ടിച്ചേര്‍ത്തു” എന്നാണ് ഡല്‍ഹി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ബിജെപിക്ക് തൊട്ടുപിന്നിലുള്ളത്. 225.36 കോടിയാണ് കോണ്‍ഗ്രസിന്റെ വരുമാനം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഏറ്റവും വരുമാനം കുറഞ്ഞ പാര്‍ട്ടി. 2.08 കോടി രൂപയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വരുമാനം. ഇത് വെറും 0.13 ശതമാനം മാത്രമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ നിന്നാണ് വിവരങ്ങള്‍ തയ്യാറാക്കിയത്. ഏഴു പാര്‍ട്ടികളും കൂടി ആകെ 1,228.26 കോടി രൂപയാണ് ചെലവിട്ടതെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി 2016-17 വര്‍ഷത്തില്‍ 710.05 കോടി രൂപയാണ് ചെലവഴിച്ചതെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് 321.66 കോടി രൂപയാണ് ചെലവഴിച്ചത്.( ആകെ വരുമാനത്തിനേക്കാള്‍ 96.30 കോടി രൂപ അധികം ചെലവഴിച്ചിട്ടുണ്ട്).

ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) വരുമാനത്തിന്റെ 70 ശതമാനം, ബി.ജെ.പി.യുടെയും സിപിഐയുടെയും ആകെ വരുമാനത്തിന്റെ 31 ശതമാനം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ വരുമാനത്തിന്റെ ആറ് ശതമാനം എന്നിവ 2016-17 കാലയളവില്‍ ചെലവഴിക്കാതെ നീക്കിയിരിപ്പുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2016-17 കാലയളവില്‍ ബി.എസ്.പി.യുടെ ആകെ വരുമാനം 173.58 കോടിയായിരുന്നു. ചെലവ് 51.83 കോടിയായിരുന്നു. 2015-16നും 2016-17 നും ഇടയ്ക്ക് ബി.ജെ.പി.യുടെ വരുമാനം 81.18 ശതമാനം വര്‍ധിച്ച് 570.86 കോടിയില്‍ നിന്ന് 1,034.27 കോടിയായി. അതേസമയം കോണ്‍ഗ്രസിന്റേത് 261.56 കോടിയില്‍ നിന്ന് 225.36 കോടിയായി കുറയുകയാണ് ചെയ്തത്.

2015-16 കാലയളവില്‍ 47.38 കോടിയായിരുന്ന ബിഎസ്പിയുടെ വരുമാനം 266.32 ശതമാനം വര്‍ധിച്ച് 2016-17 ല്‍ 173.58 കോടി രൂപയായി.അതോസമയം എന്‍സിപിയില്‍ 2015-16 ല്‍ 9.137 കോടി രൂപയായിരുന്നത് 88.63 ശതമാനവും വര്‍ധിച്ച് 2016-17ല്‍ 17.235 കോടി രൂപയായി.

2015-16നും 2016-17നും ഇടയില്‍ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) വരുമാനം 81.52 ശതമാനം കുറഞ്ഞു. സിപിഎം 6.72 ശതമാനം കുറഞ്ഞു.

സംഭാവനയും സഹായധനവുമാണ് പ്രധാന വരുമാന സ്രോതസുകളെന്നാണ് ബിജെപിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്രാന്റ്, സംഭാവന, സഹായധനം എന്നീയിനത്തില്‍ 2016-17 കാലയളവില്‍ 997.12 രൂപയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഇത് ആകെയു്ള്ള വരുമാനത്തിന്റെ 96.41 ശതമാനമാണ്. കൂപ്പണ്‍ കൊടുത്തതില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് 115.64 കോടിരൂപയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. 2016-17 ല്‍ പാര്‍ട്ടിയുടെ വരുമാനത്തിന്റെ 51.32 ശതമാനം വരുമിത്. എഡിആര്‍ വ്യക്തമാക്കുന്നു.

2016-17 കാലയളവില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ബിജെപി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്. 606.64 കോടി രൂപയാണിത്. അഡ്മിനിസ്‌ട്രേറ്റീവ് കോസ്റ്റായി 69.78 കോടി രൂപ.ും ചെലവാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി കോണ്‍ഗ്രസ് 149.65 കോടി രൂപ ചെലവാക്കി. അഡ്മിനിസ്‌ട്രേറ്റീവ്, പൊതു ചെലവുകള്‍ക്കായി 115.65 കോടി രൂപയും ചെലവാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

2016-17 കാലയളവില്‍ ഏഴ് നാഷണല്‍ പാര്‍ട്ടികള്‍ സ്വമേധയാ 74.98 ശതമാനം (1,169.07 കോടി രൂപ) വരുമാനം നേടിയിട്ടുണ്ട്. ദേശീയ പാര്‍ട്ടികള്‍ക്ക് ബാങ്കിന്റെയും ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെയും പലിശ 128.60 കോടി രൂപ ലഭിച്ചു. 2016-17 കാലഘട്ടത്തില്‍ ദേശീയ പാര്‍ട്ടികള്‍ കൂപ്പണുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്നുള്ള വരുമാനം 7.98 ശതമാനം അഥവാ 124.46 കോടി രൂപയാണ്.

” ദേശീയ പാര്‍ട്ടികളുടെ 2016-17 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ 2018 ഫെബ്രുവരി ഏഴിനാണ് നേരത്തെ പുറത്ത് വിട്ടത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ അവരുടെ വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലായിരുന്നുവെന്ന്”എഡിആര്‍ വ്യക്തമാക്കി.

2017 ഒക്ടോബര്‍ 30 നാണ് പാര്‍ട്ടികളുടെ വാര്‍ഷിക ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ സമര്‍പ്പിക്കേണ്ടത്. 2018 ഫെബ്രുവരി 8നാണ് (99 ദിവസം വൈകിയാണ്) ബി.ജെ.പി. അതിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് 138 ദിവസം വൈകി, 2018 മാര്‍ച്ച് 19നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏഴു പാര്‍ട്ടികളില്‍ നാല് (ബി.ജെ.പി, ഐഎന്‍സി, എന്‍സിപി, സിപിഐ) പാര്‍ട്ടികളില്‍ നിന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതായി എഡിആര്‍ റിപ്പോര്‍ട്ട് ചെയ്തു.