വരാപ്പുഴയില്‍ യുവാവിന്റെ കസ്റ്റഡി മരണം: മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കളമശേരി എ.ആര്‍. ക്യാംപിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ഇവരായിരുന്നു. ശ്രീജിത്തിന്റെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആലുവ റൂറല്‍ എസ്പി അറിയിച്ചു.

അതേസമയം ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി നടത്തിയ ദേശീയപാത ഉപരോധം അവസാനിച്ചു. പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനവും ബിജെപി ഉപേക്ഷിച്ചു. നടപടികള്‍ ജില്ലാ കലക്ടര്‍ വിശദീകരിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം, കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, ഒരംഗത്തിനു ജോലി നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബിജെപിയുടെ ഉപരോധം.