27 C
Kochi
Saturday, April 27, 2024
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍; പൊലീസിന് തിരച്ചടിയായി ഡോക്ടര്‍മാരുടെ...

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍; പൊലീസിന് തിരച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി

കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ പൊലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ വെള്ളിയാഴ്ച്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന പൊലീസ് വാദം പൊളിയും.

കുടലിനേറ്റ മാരക പരിക്കുമായി ചികിത്സയില്ലാതെ ഏറെനേരം നിലനില്‍ക്കാനാകില്ല. പൊലീസ് പിടികൂടുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ല എന്ന വാദവും നിലനില്‍ക്കില്ല.

അതേസമയം, സംഭവത്തില്‍ മൂന്ന് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരായ ജിതിന്‍, സന്തോഷ്, സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും മരണ കാരണം സ്‌റ്റേഷന് പുറത്ത് വെച്ചുള്ള മര്‍ദ്ദനം മൂലമാണെന്നുമുള്ള നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. റൂറല്‍ ടാസ്‌ക് ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരും ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍മാരാണ്.

എന്നാല്‍ അര്‍ടിഎഫ് ഈ ആരോപണം നിഷേധിച്ചിരുന്നു. മൂന്നോ നാലോ മിനുറ്റ് മാത്രമേ ശ്രീജിത്ത് കസ്റ്റഡിയില്‍ ഉണ്ടായിരുന്നുള്ളൂ. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പിടികൂടിയ ഉടന്‍ തന്നെ സ്റ്റേഷനിലെത്തിച്ചെന്നും അര്‍ടിഎഫ് കോണ്‍സ്റ്റബിള്‍ പറഞ്ഞിരുന്നു.

വരാപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ശ്രീജിത്തിന് സ്‌റ്റേഷനുള്ളില്‍ വെച്ച് മര്‍ദ്ദനമേല്‍ക്കാനുള്ള സാധ്യത കുറവാണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം. ശ്രീജിത്തിനൊപ്പം 10 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ശ്രീജിത്തിന് മാത്രം മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ല.

അതുകൊണ്ടുതന്നെ കൂട്ടുപ്രതികളെ അടക്കം വിശദമായി ചോദ്യം ചെയ്യും. ഇവരുടെ സാന്നിധ്യത്തില്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകണം. സ്‌റ്റേഷിനിലെ സാഹചര്യങ്ങള്‍ വെച്ച് അവിടെവെച്ച് മര്‍ദ്ദനമേല്‍ക്കാന്‍ സാധ്യതയില്ലെനനാണ് നിഗമനം. നേരത്തെ മനുഷ്യാവകാശ കമ്മീഷനും പോലീസ് സ്‌റ്റേഷനില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ഇതേ നിലപാട് തന്നെയാണ് കമ്മീഷന്റേതുമെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടാസ്‌ക് ഫോഴ്‌സ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ തന്നെയാണ് അന്വേഷണം നീളുന്നത്. ഇവര്‍ക്കെതിരെ ശ്രീജിത്തിന്റെ ബന്ധുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.