രാജ്യം വീണ്ടും തലകുനിക്കുന്നു; 11 വയസുകാരിയെ എട്ടുദിവസത്തെ ക്രൂരപീഡനത്തിനുശേഷം കൊലപ്പെടുത്തി; കുഞ്ഞുശരീരത്തില്‍ 86 മുറിവുകള്‍

കത്വയില്‍ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിന്റെ പേരില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുമ്പോള്‍ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലാകുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം പതിനൊന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവമാണ് രാജ്യത്തിനു നാണക്കേടായി മാറുന്നത്.

ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം ഗുജറാത്തിലെ സൂററ്റില്‍ നിന്നും കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. കുട്ടിയുടെ രഹസ്യ ഭാഗത്തും മുറിവുണ്ട്. ഫോറന്‍സിക് വിദഗ്ദ്ധന്റെ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെയാണ് പീഡനത്തിന്റെ ആഴം പുറത്തറിയുന്നത്. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴകിയ നിലയിലാണ് കാണപ്പെട്ടത്. കുട്ടിയെ എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചതായി ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടിയെ ഇതു വരെ തിരിച്ചറിയാന്‍ പൊലീസിനു സാധിച്ചിട്ടില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊലീസ് അസാധാരണ മരണത്തിനും പോസ്‌കോ നിയമപ്രകാരവും കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.