പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്തുമായുള്ള (വിഎച്ച്പി) എല്ലാ സഹകരണവും അവസാനിപ്പിച്ചതായി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയ സംഘടന വിടാന്‍ തീരുമാനിച്ചത്.

‘ഇനി ഞാന്‍ വിഎച്ച്പിയില്‍ തുടരില്ല. 32 വര്‍ഷക്കാലമായി ഞാന്‍ സംഘടനയിലുണ്ട്. ഹിന്ദുക്കളുടെ ക്ഷേമത്തിനായാണ് ഞാന്‍ വീടും എന്റെ മെഡിക്കല്‍ പ്രാക്ടീസും ഉപേക്ഷിച്ചത്. ഹിന്ദുക്കളുടെ ക്ഷേമത്തിനായുളള പ്രവര്‍ത്തനം ഞാന്‍ തുടരാം. ഹിന്ദുക്കള്‍ ഒന്നാമത് എന്നതായിരുന്നു എന്റെ ജീവിതലക്ഷ്യം. ഹിന്ദുക്കളുടെ കാലങ്ങളായുളള ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച്ച മുതല്‍ അഹമ്മദാബാദില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും’, തൊഗാഡിയ പറഞ്ഞു.

നേരത്തേ, വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷക്കാര്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പക്ഷത്തിന്റെ സ്ഥാനാര്‍ഥി ഹിമാചല്‍ മുന്‍ ഗവര്‍ണര്‍ വി.എസ്. കോക്‌ജെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനു പിന്നാലെ തൊഗാഡിയയെ പുറത്താക്കി കോക്‌ജെ പുതിയ നേതൃസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു. കോക്‌ജെയ്ക്ക് 131 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി രാഘവ റെഢിക്ക് 60 വോട്ട് മാത്രമാണ് ലഭിച്ചത്.