കോണ്‍ഗ്രസ് സഹകരണത്തിന് യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം

ഹൈദരബാദ്: കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകണമെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികള്‍ കരുത്താര്‍ജിക്കണം. ഇതിനായി മതേതര ശക്തികളുടെ സഹകരണവും ആവശ്യമാണ്. മോദി സര്‍ക്കാരിന് നയപരമായ ബദലാകാന്‍ സിപിഐഎമ്മിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

മതേതരശക്തികളുടെ യോജിപ്പ് ആവശ്യമാണെന്ന് പറയുമ്പോഴും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേര് പരാമര്‍ശിച്ചില്ല എന്നതും ശ്രദ്ധേയമായി. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യെച്ചൂരി പ്രസംഗത്തില്‍ നടത്തിയത്.

സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ ഇന്ന് തുടക്കമായി. കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗവും സ്വാതന്ത്ര്യ സമരസേനാനിയായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തി. 763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ആദ്യ രണ്ടു ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണവും ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനെന്ത് പ്രസക്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിന്റെ 22 ആം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവുക.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് വൈകിട്ടായിരിക്കും കരട് രാഷ് ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുക. അതിന് ശേഷം നേരത്തെ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് സഹകരണത്തിന് നിര്‍ദേശിക്കുന്ന ബദല്‍ രേഖ യെച്ചൂരി അവതരിപ്പിക്കും. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ് ട്രീയ പ്രമേയത്തിന് ഇതാദ്യമായാണ് ഒരു ബദല്‍ വരുന്നത്. യെച്ചൂരിയുടെ ബദല്‍ രേഖ അവതരിപ്പിച്ച ശേഷം വിവിധ സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. അതിന് ശേഷമായിരിക്കും അന്തിമ നിലപാട് ഇതില്‍ കൈക്കൊള്ളുക. അതിനായി വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്.

കേരള ഘടകം കോണ്‍ഗ്രസ് ബന്ധത്തെ ശക്തിയുക്തം എതിര്‍ക്കുമ്പോള്‍ ബംഗാള്‍ ഘടകം കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്നു. പുതിയ പശ്ചാത്തലത്തില്‍ ത്രിപുര ഘടകത്തിന്റെ നിലപാടും രാഷ് ട്രീയ നിരീക്ഷകര്‍ ആകംക്ഷയോടെ വീക്ഷിക്കുന്നു.

സിപിഐഎമ്മിന് മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് സഖ്യം ആവശ്യമില്ലെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കോണ്‍ഗ്രസ് സഹകരണത്തിനുള്ള ഒരു തീരുമാനവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സഹകരണത്തെചൊല്ലി നേതൃത്വത്തിലുണ്ടായ ഭിന്നതയില്‍ പാര്‍ട്ടിയിലെ പ്രബലന്മാരായ കേരള ഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ദേശീയ ഘടകങ്ങളിലേക്ക് പുതുതായി ആരെ കൊണ്ട് വരണമെന്ന ചര്‍ച്ചകളും സജീവമാകുകയാണ്.