ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുന്ന എല്ലാവരെയും വധശിക്ഷയ്ക്ക് വിധിക്കണമെന്ന് നിര്‍ഭയയുടെ അമ്മ. 2012ലെ ഡല്‍ഹി ബലാത്സംഗക്കേസിലെ ഇരയുടെ അമ്മയാണ് ആശാദേവി. ബാലപീഡകര്‍ക്ക് വധശിക്ഷ നല്കുന്ന വിധത്തില്‍ പോസ്കോ നിയമം ഭേദഗതി ചെയ്യുന്നതിനോട് പ്രതികരിക്കുകയായിരുന്നു ആശാദേവി.
12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടുവെയ്പാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കും നീതി ലഭിക്കേണ്ടെ. ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. അതിലും വലിയ വേദനയും- ആശാദേവി പറഞ്ഞു.
ബലാത്സംഗം ചെയ്യുന്ന എല്ലാവരെയും തൂക്കികൊല്ലണം. ആശാ ദേവി കൂട്ടിച്ചേര്‍ച്ചു.
ബാലപീഡകര്‍ക്ക് വധശിക്ഷ. പോസ്കോ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ഭേദഗതി.കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോസ്കോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ.
മാനഭംഗത്തിനിരയായ വ്യക്തി മരണപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താൽ പ്രതിക്കു വധശിക്ഷ നല്‍കണമെന്ന ഓർഡിനൻസ് 2012 ഡിസംബറിലെ നിർഭയ കേസിനു ശേഷം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഓർഡിനൻസ് ക്രിമിനൽ നിയമ ഭേദഗതി എന്ന പേരിൽ നിയമമാകുകയും ചെയ്തു.