ഹരിയാനയിലെ യമുനാനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാല് പേര് ചേര്‍ന്ന് 13കാരിയായ പെണ്‍കുട്ടിയെ അമ്പലത്തിനടുത്ത് വെച്ച് ഉപദ്രവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് സംഭവം നടന്നത്. പെണ്‍കുട്ടി തന്റെ സഹോദരങ്ങള്‍ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടര്‍ന്ന് ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഇയാളും കൂട്ടാളികളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ ഭിത്തിയില്‍ പെണ്‍കുട്ടിയുടെ തല ഇടിപ്പിച്ചു. ഇതേ തുടര്‍ന്ന് കുട്ടി ബോധരഹിതയായി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പ്രതികള്‍ക്കെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കും. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആകെ തളര്‍ന്ന അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും യമുനാനഗര്‍ പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ മാത്രം നാല് പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തില്‍ കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോസ്കോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. 12 വയസു വരെയുള്ള കുട്ടികളെ മാനഭംഗത്തിനിരയാക്കുന്നവർക്കു വധശിക്ഷ ലഭിക്കുന്ന വിധമാണ് മാറ്റം. നിലവിലെ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴു വർഷം തടവുമാണ് ശിക്ഷ. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം. 12 മുതല്‍ 16 വയസു വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷം തടവായി വര്‍ദ്ധിപ്പിച്ചു.