ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; ഫലപ്രഖ്യാപനം 31ന്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മെയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലം 31ന് അറിയാം. വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നാലു ലോക്സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 10 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മെയ് 14നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെ വോട്ടു ചെയ്‌തെന്ന്‌ വോട്ടർക്ക് ഉറപ്പാക്കാൻ സാധിക്കുന്ന വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാവും ചെങ്ങന്നൂരിൽ നടക്കുകയെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ചെങ്ങന്നൂരില്‍ നേരത്തെതന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. എംഎല്‍എയായിരിക്കെ കെ.കെ.രാമചന്ദ്രന്‍ നായര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2015 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. ചെങ്ങന്നൂര്‍ സ്വദേശിയാണ്. 2006ല്‍ ചെങ്ങന്നൂരില്‍നിന്ന് അദ്ദേഹം നിയസഭയിലേക്ക് മത്സരിച്ച് പിസി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.

ഡി. വിജയകുമാര്‍ യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി. ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

2003-2006 കാലയളവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍പിള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.