ഉത്തര ദക്ഷിണ കൊറിയകള്‍ യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇരു കൊറിയകള്‍ക്കുമിടയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് ഇരു കൊറിയകള്‍ക്കുമിടയിലെ സൈനിക അതിര്‍ത്തി കടക്കുന്നത്. കൊറിയന്‍ ജനതയുടെ ഭാവി മുന്നില്‍കണ്ട് സംഘര്‍ഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു.

രാവിലെ ഉത്തര കൊറിയൻ അതിർത്തിയിൽനിന്ന് ദക്ഷിണ കൊറിയയിലേക്കു നടന്നാണ് കിം പ്രവേശിച്ചത്. ഇരു കൊറിയകളേയും വേര്‍ത്തിരിക്കുന്ന ഡീ മിലിറട്ടറൈസ്ഡ് സോണില്‍ എത്തിയ കിങ് ജോങ് ഉന്‍ അതിര്‍ത്തി മുറിച്ചുകടന്ന് മൂണ്‍ ജെ ഇന്നിനെ സ്വീകരിച്ചു. സ്വീകരിക്കാൻ മൂൺ ജെ ഇൻ സ്ഥലത്ത് എത്തിയിരുന്നു. സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്ന് മൂൺ കിമ്മിനോട് പറഞ്ഞു.  

കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെ സൈനിക മേധാവികളും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘമാണ് ഉത്തരകൊറിയയില്‍ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.