പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദനെന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗര്‍: മണ്ടത്തരങ്ങളും വിവാദങ്ങളും വിളിച്ചു പറയുന്ന പാര്‍ട്ടി നേതാക്കളെയും എം.പിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ‘ ഇന്റര്‍നെറ്റ്’ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിജയ് രൂപാണിയുടെ പ്രസ്താവന.

ഹിന്ദുപുരാണത്തിലെ നാരദ മഹര്‍ഷിയെയും ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിനെയും പരസ്പരം ബന്ധപ്പെടുത്തിയാണ് വിജയ് രൂപാണി രംഗത്തെത്തിയത്.

പുരാതന കാലത്തെ ഗൂഗിളായിരുന്നു നാരദനെന്നു രൂപാണി പറഞ്ഞു. ഇന്നു ഗൂഗിളിന് അറിയാവുന്നത് പോലെ അന്ന് ലോകത്തെ കുറിച്ച് നാരദന് അറിവുണ്ടായിരുന്നുവെന്നാണ് ‘രൂപാണി വാക്യം’. വിശ്വസംവാദ് കേന്ദ്ര സംഘടിപ്പിച്ച ദേവര്‍ഷി നാരദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിജയ് രൂപാണി.

ഡാര്‍വിന്റെ സിദ്ധാന്തം തെറ്റാണെന്നും മഹാഭാരത കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പോലുള്ള സംവിധാനങ്ങളുണ്ടായിരുന്നു എന്നുമുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു.