വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗളൂരു:വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നോടുള്ള സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ചു നല്‍കും. കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തയാറെടുത്തു കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും ശ്രേഷ്ഠനായ നേതാവാണ് ദേവഗൌഡ. എന്നാല്‍ കോണ്‍ഗ്രസ് പലതവണ ഗൌഡയെ അവഹേളിച്ചുവെന്നും മോദി പറഞ്ഞു. ഉഡുപ്പിയിലെ റാലിയ്ക്കിടെയാണ് ദേവഗൌഡയെ മോദി പുകഴ്ത്തിയത്.

അതേസമയം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ് സീ ഫോര്‍ അഭിപ്രായ സര്‍വേ പറയുന്നത്. കോണ്‍ഗ്രസിന് 118 മുതല്‍ 128 വരെ സീറ്റുകള്‍ കിട്ടാമെന്നാണ് സീ സീ ഫോര്‍ പ്രവചനം. 224 അംഗ സംഭയില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 63 മുതല്‍ 73 വരെ സീറ്റുകള്‍ കിട്ടാം. ജനതാദള്‍ എസ് 29 മുതല്‍ 36 വരെ സീറ്റുകള്‍ നേടിയേക്കാം. മധ്യ കര്‍ണാടകയിലൊഴികെ ബാക്കിയെല്ലായിടത്തും കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും മധ്യ കര്‍ണാടകയില്‍ ബിജെപിയാണ് നേട്ടമുണ്ടാക്കുകയെന്നും സര്‍വേ പ്രവചിക്കുന്നു.

കഴിഞ്ഞ തവണ 122 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്. ബിജെപിക്കും ജെഡിഎസിനും 40 സീറ്റുകള്‍ വീതവും. ഇത്തവണ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് വലിയ ഒറ്റ കക്ഷിയാകുമെന്നും ജെഡിഎസ് വലിയ നേട്ടമുണ്ടാക്കി സര്‍ക്കാരുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും എന്നെല്ലാമുള്ള സര്‍വേ ഫലങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് തള്ളിക്കളയുന്നതാണ് സീ വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് സര്‍വേ സംഘടിപ്പിച്ചത്.