കേരളത്തില്‍ വരുന്നതു രാമരാജ്യം സ്ഥാപിക്കാന്‍: ആരുണ്ട് തടയാനെന്ന് സാധ്വി സരസ്വതി

കാസര്‍കോട്: വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സാധ്വി സരസ്വതി. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളിച്ചു കൊണ്ടാണ് വി.എച്ച്.പി വനിതാ നേതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് മലയാളികള്‍ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്.

രണ്ടു ദിവസം മുമ്പ് കാസര്‍കോട് ബദിയടുക്കയില്‍ വി.എച്ച്.പി നേതൃത്വത്തില്‍ നടന്ന സാമാജോത്സവത്തില്‍ പ്രസംഗിച്ച സാധ്വി സരസ്വതി പശുക്കളെ കൊല്ലുന്നവരെ കൊല്ലാന്‍ വാള്‍ വാങ്ങണമെന്നും, രക്ഷാ ബന്ധന്‍ ദിനത്തില്‍ സഹോദരിമാരെ സംരക്ഷിക്കുമെന്ന് വാക്കു കൊടുക്കുന്നവര്‍ ലൗ ജിഹാദികളെ കൊല്ലാന്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്നും വിവാദ പ്രസംഗം നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന് പരാതി ഉയര്‍ന്നതിനാല്‍ സാധ്വി സരസ്വതിക്കെതിരെ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വീണ്ടും വിവാദ പ്രസ്താവനകളുമായി ഇവര്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുക എന്ന് അറിയണമെന്നും സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന വെല്ലുവിളിയുമായെത്തിയ പോസ്റ്റിനെ വിമര്‍ശിച്ച് മലയാളികളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യം, മതം, സംസ്‌കാരം, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് തന്റെ കേരള സന്ദര്‍ശനം. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്ന സംഘ്പരിവാര്‍ ആശയ പ്രചാരണവും തന്റെ ലക്ഷ്യമാണെന്നും സരസ്വതി പറയുന്നു. ഈ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് വരുന്ന തന്നെ ആര്‍ക്കാണ് തടുക്കാന്‍ കഴിയുക എന്ന് കാണണമെന്നും സരസ്വതി ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളിച്ചു.