കൊട്ടിയൂര്‍ പീഡനക്കേസില്‍ വിചാരണ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ന്യൂ ഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ വിചാരണ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. ഡോ. ഹൈദരാലി, സിസ്റ്റര്‍ ടെസി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റപത്രം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.

കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി ഒന്നാം പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് കേസ്. കൂത്തുപറമ്പിലെ ആശുപത്രിയില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കേസില്‍ മൂവായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. കുറ്റപത്ര പ്രകാരം കേസില്‍ 10 പ്രതികളും 56 സാക്ഷികളും ഉണ്ട്. ഫെബ്രുവരി 26ന് എടുത്ത കേസ് 53 ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്