വരാപ്പുഴ കസ്റ്റഡി മരണം: കേരളത്തിനാകെ നാണക്കേടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴയില്‍ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം കേരളത്തിനാകെ നാണക്കേടായെന്നും ഇതേതുടര്‍ന്ന് സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുത്തു. കുറ്റം ചെയ്താല്‍ പൊലീസായാലും നടപടിയെടുക്കുമെന്നും പിണറായി പറഞ്ഞു.

പൊലീസുകാരും നിയമത്തിന് വിധേയരാണ്. പൊലീസുകാരായത് കൊണ്ട് അവരെ സംരക്ഷിക്കില്ല. മൂന്നാം മുറ നടത്തിയാല്‍ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ വ്യാജഹര്‍ത്താല്‍ നടത്തി ഇവിടുത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ ഇത് തകര്‍ക്കാന്‍ കഴിഞ്ഞതും പ്രതികളെ പിടികൂടിയതും കേരളാ പൊലീസിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ഇന്ന് പൊലീസില്‍ കീഴടങ്ങി. ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികള്‍ കീഴടങ്ങിയത്. വിപിന്‍, വിഞ്ചു, തുളസീദാസ് എന്ന ശ്രീജിത് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ ബന്ധമില്ലെന്നും പൊലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.