കോഴിക്കോട് ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ അയല്‍വാസിയുടെയും സംഘത്തിന്റെയും മര്‍ദ്ദനമേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ജോത്സനയ്ക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും ആക്രമണം ഇനിയുമുണ്ടായാല്‍ ഡിജിപിയെ വിളിച്ചുവരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. റൂറല്‍ എസ്പിയെ വിളിച്ചുവരുത്തിയത് വീഴ്ച്ചപറ്റിയതുകൊണ്ടാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ജനുവരി 28 രാത്രിയാണ് താമരശേരി തേനംകുഴി സിബി ചാക്കോയ്ക്കും കുടുംബത്തിനും അയല്‍വാസികളില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നായിരുന്ന വീട് കയറിക്കുള്ള ആക്രമണം. ഗര്‍ഭിണിയായ ജ്യോത്സനസയുടെ വയറിന് ചവിട്ടേറ്റതിനെ തുടര്‍ന്ന് രക്തസ്രാവമുണ്ടായി.ഗര്‍ഭപാത്രത്തില്‍ രക്തം കട്ടപിടിച്ചതാണ് ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 3 ഗര്‍ഭം അലസി. സിപിഐഎം കോടഞ്ചേരി കല്ലത്ര മേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി നെക്ലികാട്ടുകുടി സരസമ്മ, പുത്തന്‍ കണ്ടത്തില്‍ ജോയി ,മാലാം പറമ്പില്‍ സൈതലവി, വടക്കേടത്ത് രഞ്ജിത്ത്, ബിനോയി എന്നിവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു