കേരളം വീണ്ടും ലോകത്തിനു മാതൃക :ഇഷാനും സൂര്യയും ഇനി കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍

ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ന് വിവാഹിതരായി. സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡേര്‍സായുള്ള വ്യക്തികള്‍ വിവാഹിതരാകുന്നത്.

ആറ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇഷാനും സൂര്യയും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് ഇഷാന്‍ സൂര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടുപേരും വ്യത്യസ്ഥ മതസ്ഥരായതിനാല്‍ ഒരു മതത്തിന്റെയും ആചാരങ്ങളില്ലാതെയായിരുന്നു വിവാഹം. നൂറുകണക്കിന് ട്രാന്‍സ്‌ജെന്റേര്‍സ് വിവാഹത്തില്‍ പങ്കെടുത്തു.

ആറ് മാസം മുന്‍പ്

നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമാണ് സൂര്യ. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ്. കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ബഹുമതിയും സൂര്യയ്ക്ക് അവകാശപ്പെട്ടതാണ്. ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് ഇഷാന്‍. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായത്.

വിവാഹച്ചടങ്ങുകള്‍ നിയമപരമായി തന്നെ വേണമെന്നത് ഇഷാന്റെ ആഗ്രഹമായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും ആശംസ അര്‍പ്പിക്കാനെത്തി. ട്രാന്‍സ്‌ജെന്റേര്‍സായ സൂര്യയും ഇഷാനും വിവാഹിതരാകുമ്പോള്‍ കേരളം വീണ്ടും ലോകത്തിനു മാതൃകയാകുകയാണ്.