വരാപ്പുഴ കസ്റ്റഡി മരണം: ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്; നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ എവി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ എസ്പിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപിയുടെ ഉത്തരവില്ലാതെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. എ.വി ജോര്‍ജിന്റെ വീഴ്ച്ചകള്‍ വിശദീകരിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. എ വി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്ക് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തതായാണ് വിവരം. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്.പി.യുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍.ടി.എഫ്. സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയത് റൂറല്‍ എസ്.പി.യായിരുന്ന എ.വി. ജോര്‍ജാണെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.  ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വവും എസ്.പി.ക്കായിരിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.

പറവൂര്‍ സി.ഐ.യായിരുന്ന ക്രിസ്പിന്‍ സാമും എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതുമുതലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പെടെ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

എസ്.പി.യുടെ പേരില്‍ കേസെടുക്കുന്നതോടെ പ്രത്യേകാന്വേഷണസംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുകയാണെന്ന ആരോപണത്തിന് തടയിടാനാകുമെന്നാണ് പോലീസ് കരുതുന്നത്. ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയിട്ടുള്ള സി.ബി.ഐ. അന്വേഷണമെന്ന ആവശ്യം കോടതി അംഗീകരിച്ചാലും ഏറെയൊന്നും പരിക്കില്ലാതെ അന്വേഷണസംഘത്തിന് രക്ഷപ്പെടാനുമാകും.എ.വി. ജോര്‍ജിന്റെ പേരില്‍ രണ്ടുദിവസത്തിനകം നടപടിയുണ്ടാകുമെന്നാണ് വിവരം.