മണ്ടത്തരം വിളിച്ച് പറഞ്ഞ് ബിപ്ലവ് വീണ്ടും: ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കി

അഗര്‍ത്തല: ബ്രിട്ടീഷ് ദുര്‍ഭരണത്തില്‍ പ്രതിഷേധിച്ച് രവീന്ദ്രനാഥ് ടാഗോര്‍ നോബേല്‍ സമ്മാനം തിരിച്ചു നല്‍കിയെന്ന് ബിപ്ലവ്കുമാര്‍. ത്രിപുര മുഖ്യമന്ത്രിയായതിനുശേഷം വിവാദങ്ങളുടെ അക്കൗണ്ട് തുറന്നു ദിവസവും നിക്ഷേപം നടത്തുന്ന ബിപ്ലവ്കുമാര്‍ ദേബിന്റെ പുതിയ പ്രസ്താവനയാണിത്.ടാഗോറിന്റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി മുഖ്യമന്ത്രിയുടെ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നോബല്‍ സമ്മാനമാക്കിയത്.

സിവില്‍ സര്‍വീസില്‍ സിവില്‍ എന്‍ജിനീയര്‍മാരെയാണു വേണ്ടതെന്നും മഹാഭാരതകാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് വാര്‍ത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലവ് അഭിപ്രായപ്പെട്ടിരുന്നു. ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നല്‍കിയതിനെ വിമര്‍ശിച്ച ബിപ്ലബ് പിന്നീടു ക്ഷമചോദിക്കുകയും ചെയ്തു. നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മസാല വിളമ്പരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നെങ്കിലും ബിപ്ലവ് മസാലവിപ്ലവം തുടരുകയാണ്.

സര്‍ക്കാര്‍ ജോലിക്കുവേണ്ടി രാഷ്ട്രീയ നേതാക്കളുടെ പുറകെ നടന്നു വിലപ്പെട്ട സമയം കളയാതെ ആ സമയം കൊണ്ടു പശുവിനെ വാങ്ങി പാല്‍ വിറ്റാല്‍ പത്തു വര്‍ഷം കൊണ്ടു 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ വന്നേനെ. മുറുക്കാന്‍കട നടത്തിയാല്‍പോലും അഞ്ചു ലക്ഷം രൂപയുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞിരുന്നു

ഇതിനിടെ, തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തിയ ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്കു വിളിപ്പിക്കുകയും ചെയ്തിരുന്നു.