മകന്‍ വീടിന് തീ വച്ചു; വൃദ്ധദമ്പതികള്‍ വെന്തു മരിച്ചു

ന്യൂ ഡല്‍ഹി: മാനസികരോഗിയായ യുവാവ് വീടിന് തീയിട്ടു. ഈ സമയം വീടിനകത്തുണ്ടായിരുന്ന വൃദ്ധരായ മാതാപിതാക്കള്‍ രക്ഷപ്പെടാനാകാതെ തീയില്‍ പെട്ട് വെന്തുമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോത്തി നഗറില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. എഴുപത് വയസുള്ള ഛേദി ലാലും അറുപത്തിരണ്ടുകാരിയായ ഭാര്യ ലക്ഷ്മിയും താമസിച്ചിരുന്ന വാടക വീടിനാണ് മകന്‍ തീയിട്ടത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച വിനയ് എന്ന യുവാവിനും പൊള്ളലേറ്റിട്ടുണ്ട്.

വീടിന് തീ പടര്‍ന്ന് പിടിച്ചതോടെ മകന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുന്നത് കണ്ടെന്ന് സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. ബഹുനിലകെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. അഗ്‌നിശമന സേനയെത്തി ഇവരെ പുറത്തെത്തിച്ചപ്പോഴേയ്ക്കും ഇവര്‍ മരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. മകന്‍ മാതാപിതാക്കളെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ഇവരെ മര്‍ദ്ദിച്ച് ഇയാള്‍ പണം വാങ്ങാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.