ശ്രീജിത്തിന്റെ കുടുംബത്തിന്റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം; കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ്

കൊച്ചി: വാസുദേവന്റെ വീട് ആക്രമണ ദിവസം സി.പി.ഐ.എം നേതാക്കള്‍ തന്റെ വീട്ടില്‍ യോഗം ചേര്‍ന്നുവെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയ ഭരതന്‍ സമ്മതിച്ചു. ഏരിയ കമ്മിറ്റി അംഗം ഡെന്നി, ലോക്കല്‍ സെക്രട്ടറി വേണു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ എന്താണ് തീരുമാനമെടുത്തതെന്ന് അറിയില്ല. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് ആര്‍എസ്എസ് ആണെന്നും പ്രിയ ഭരതന്‍ പറഞ്ഞു.

ഇതിനിടെ ശ്രീജിത്തിനെ കുടുക്കിയത് സി.പി.എം ആണെന്ന അമ്മയുടെ ആരോപണം പാര്‍ട്ടി നിഷേധിച്ചു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം യോഗം ചേര്‍ന്നത് ഗുഢാലോചനയ്ക്കല്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമായ ഹര്‍ത്താല്‍ തീരുമാനിക്കാനാണെന്നും ഏരിയാ കമ്മിറ്റി അംഗം വി.പി ഡെന്നി പറഞ്ഞു. കേസിലെ പ്രതിപ്പട്ടിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാക്കി നല്കിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രിയ ഭരതന്റെ വീട്ടില്‍ നടന്ന ഗൂഢാലോചന പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചിരുന്നു. സി.പി.ഐ.എം നേതാക്കള്‍ തന്റെ വീട്ടില്‍ വന്നിരുന്നുവെന്ന് പ്രിയ ഭരതന്റെ ഭര്‍ത്താവ് ഭരതനും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യോഗം ചേര്‍ന്നോ എന്ന് അറിയില്ലെന്നും ഭരതന്‍ പറഞ്ഞിരുന്നു.

ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് സി.പി.ഐ.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്നായിരുന്നു ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞത്. സി.പി.ഐ.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്‍ ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നില്‍. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു.

ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ സസ്‌പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.