ശ്രീജിത്തിനെ സിപിഐഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള; എ. വി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ഭാര്യ

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ സിപിഐഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള. പ്രതിപട്ടിക തയ്യാറാക്കിയത് സിപിഐഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹത്തിന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചു.

അതേസമയം, കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു. ഉന്നത സ്വാധീനം ഉപയോഗിച്ച് എവി ജോര്‍ജ് രക്ഷപ്പെടുമോയെന്ന് ഭയക്കുന്നതായും അഖില പറഞ്ഞു.

കേസില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എവി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്കു വിശദീകരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ആര്‍ടിഎഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തേ സിഐ ക്രിസ്പിന്‍ സാം ഉള്‍പ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസില്‍ പ്രതി ചേര്‍ത്തു. ജോര്‍ജിനെയും കേസില്‍ പ്രതി ചേര്‍ക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.