പിണറായിയില്‍ പോലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചതായി ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ പോലീസ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചതായി ആരോപണം. ഓട്ടോ ഡ്രൈവറായ ഉനൈസ് മരിച്ചത് പൊലീസ് മര്‍ദ്ദനമേറ്റാണെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. മെയ് 2നാണ് ഉനൈസ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 21നാണ് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പൊലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുക്കുന്നത്. രാവിലെ മുതല്‍ വൈകിട്ടുവരെ എടക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഉനൈസിന് മര്‍ദ്ദനമേറ്റുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ‘ഏഴ് പപോലീസുകാരും എസ്‌ഐയും ചേര്‍ന്ന ഉനൈസിനെ മര്‍ദ്ദിച്ചു. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു’, ഉനൈസിന്റെ ബന്ധുക്കള്‍ പറയുന്നു.

മെഡിക്കല്‍ ലീഗല്‍ കേസായാണ് ആശുപത്രി അധികൃതര്‍ ഈ കേസ് പരിഗണിച്ചത്. അതിന്‍പ്രപകാരം നാലുദിവസത്തിനകം പൊലീസ് ആശുപത്രിയിലെത്തി കേസ് പരിഗണിക്കേണ്ടതാണ്. എന്നാല്‍ നടപടിയെടുക്കാന്‍ വൈകി.ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയ ശേഷം രണ്ട് മാസത്തോളം പണിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഉനൈസ്.