കര്‍ണാടക മന്ത്രിസഭാ രൂപീകരണം; ജെഡിഎസ് കോണ്‍ഗ്രസ് ധാരണ; 33 മന്ത്രിമാര്‍

ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപീകരണത്തില്‍ ജെഡിഎസ് കോണ്‍ഗ്രസ് ധാരണയായതായി സൂചന. കോണ്‍ഗ്രസിന് ഇരുപതും ജെഡിഎസിന് പതിമൂന്നും മന്ത്രിമാര്‍. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ധനകാര്യവകുപ്പ് കൈകാര്യം ചെയ്യും. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും.

കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ ബുധനാഴ്ചയാണ് അധികാരമേല്‍ക്കുന്നത്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. വിശ്വാസം തെളിയിക്കാന്‍ പതിനഞ്ച് ദിവസം സമയമുണ്ട് കുമാരസ്വാമിക്കും. നിലവില്‍ 117 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.

തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മെയ് 21 രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പങ്കെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.വിശാല പ്രതിപക്ഷ ഐക്യത്തിലെ നേതാക്കള്‍ക്കെല്ലാം ചടങ്ങിലേക്ക് ക്ഷണമുണ്ട്. മമത ബാനര്‍ജി,മായാവതി,അഖിലേഷ് യാദവ്,ചന്ദ്രബാബു നായിഡു,ചന്ദ്രശേഖര്‍ റാവു,തേജസ്വി യാദവ്,എം കെ സ്റ്റാലിന്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞക്കെത്തും. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാണ്. സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം മന്ത്രിസഭയിലെത്താന്‍ സാധ്യത കുറവാണ്. ജി പരമേശ്വരയോ ഡി കെ ശിവകുമാറോ ആവും ഉപമുഖ്യമന്ത്രി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വൊക്കലിഗ സമുദായത്തില്‍ നിന്നാവരുത് എന്ന് തീരുമാനമുണ്ടായാല്‍ പരമേശ്വരക്ക് നറുക്ക് വീഴും.മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും മന്ത്രിമാരായേക്കും.

പതിനാല് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന സര്‍ക്കാര്‍ കര്‍ണാടകത്തില്‍ അധികാരമേല്‍ക്കുന്നത്.2004ല്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിലെ ധരംസിങും ഉപമുഖ്യമന്ത്രി അന്ന് ജെഡിഎസായിരുന്ന സിദ്ധരാമയ്യയും.രണ്ട് വര്‍ഷം മാത്രമാണ് സര്‍ക്കാരിന് ആയുസ്സുണ്ടായിരുന്നത്. പിന്നീട് കുമാരസ്വാമി ബിജെപിക്ക് ഒപ്പം പോയി.ഇത്തവണ സമാനസാഹചര്യം ആവര്‍ത്തിക്കില്ലെന്ന് തീര്‍ത്തുപറയുകയാണ് നേതാക്കള്‍. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരുടെ യോഗം ഇന്ന് ചേരുന്നുണ്ട്.അതേ സമയം ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ബിജെപി നേതൃയോഗവും ഇന്ന് ചേരും.കുതിരക്കച്ചവടത്തിന് ഇനിയും സാധ്യതയുളളതിനാല്‍ എംഎല്‍എമാരിപ്പോഴും നിരീക്ഷണത്തിലാണ്.