ഭീതിപടര്‍ത്തി നിപ്പാ വൈറസ്, മരണസംഖ്യ പത്തായി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസ് തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് നിപ്പാവൈറസ് എന്ന് സ്ഥിരീകരണമുള്ളത്. പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതിനിടെ, പനിബാധിച്ച് ആറുപേര്‍ കൂടി മരിച്ചു. ഇന്ന് നേരത്തെ മരിച്ചവരെ പരിചരിച്ച പേരമ്പ്ര താലൂക്കിലെ ഹെഡ് നഴ്സായ ലിനിയും മരിച്ചതോടെ മരണം പത്തായി.

കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതം മരിച്ചു. മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്. ഇവരുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമേഖലയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. അവശ്യസാഹചര്യം മുന്‍നിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.

പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ അപൂര്‍വ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ആദ്യം മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

നെഞ്ചുരോഗാശുപത്രിയിലെ അഞ്ചുപേരടക്കം ആറുപേരാണ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേരുടെ ആരോഗ്യനിലയും ആശങ്കയുണ്ടാക്കുന്നതാണ്. ബീച്ച് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയും സമാന രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി. അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം തുടങ്ങി. പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും.

പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും. പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് 0495 2376063 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം.