കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനമാകെ ജാഗ്രതാ നിര്‍ദേശം. രോഗ ലക്ഷണമുള്ളവരുടെ രക്ത സ്രവ പരിശോധന നടത്തണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, പണം അടക്കാത്തതിനാല്‍ ചികിത്സ നല്‍കിയില്ലെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നു. പനി ബാധിച്ച് മരിച്ച സഹോദരങ്ങളുടെ അച്ഛന് ചികിത്സ നിഷേധിച്ചു. വെന്‍റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ചികിത്സാ തുക ഒന്നരലക്ഷം രൂപ ഉടന്‍ അടയ്ക്കണമെന്നാണ് ആശുപത്രിയുടെ നിര്‍ദേശം. ഇല്ലെങ്കില്‍ ചികിത്സ നിര്‍ത്തിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രിക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായിരിക്കുകയാണ്. മരിച്ചവരെ ചികിത്സിച്ചിരുന്ന നഴ്സ് ലിനിയും കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് തന്നെ സംസ്കരിക്കുകയായിരുന്നു. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും എക്‌സൈയ്‌സ് മന്ത്രി ടിപി രാമകൃഷ്ണന്റെയും അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഉന്നതതല യോഗം ചേരും. നിപാ വൈറസ് കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച ശേഷം വന്ന റിപ്പോര്‍ട്ടിലാണ് പനിക്ക് കാരണം നിപാവൈറസാണെന്ന് സ്ഥിരീകരിച്ചത്. പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കൂടി ഇന്നലെ രാത്രിയോടെ മരിച്ചു.
പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനതിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ആണ് മെഡിക്കല്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. ഒപ്പം ആരോഗ്യമന്ത്രി കെകെ ശൈലജയും ഇന്ന് പനിബാധിത പ്രദേശം സന്ദര്‍ശിക്കും. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ചവര്‍ ഏറെയും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞദിവസം ആരോഗ്യ അധികൃതര്‍ നല്‍കിയ ജാഗ്രാതാനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ യുവി ജോസ് അറിയിച്ചു.