നിപ്പ വൈറസ് ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ടു വെന്റിലേറ്റര്‍ കൂടി

കോഴിക്കോട്: നിപ്പ വൈറസ് ബാധ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടു വെന്റിലേറ്റര്‍ സംവിധാനം കൂടി തയറാക്കി. മലപ്പുറത്തെ വിവിധ മേഖലകളില്‍ പനി പടര്‍ന്നു പിടിച്ച സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യവകുപ്പിന്റെ നടപടി.

നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. മൂസയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധയേറ്റവര്‍ക്ക് വെള്ളത്തിലൂടെയാണ് നിപാ വൈറസ് പടര്‍ന്നതെന്നാണ് നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.