കെവിന്റെ മരണം; കോട്ടയം എസ്പിയെ സ്ഥലം മാറ്റി

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം എസ്പിക്കെതിരെ വകുപ്പ് തല നടപടി. എസ്പി വി.എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ എസ്‌ഐ എം.എസ് ഷിബുവിനെയും എസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നീനുവിന്റെ പരാതി അവഗണിച്ചതിനായിരുന്നു നടപടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെ സംഭവത്തില്‍ കോട്ടയം പോലീസിന് സംഭവിച്ചത് ഗുരുതരവീഴ്ച്ചയാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധിനഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്റെ ബന്ധുകള്‍ ഉന്നയിക്കുന്നത്.