കെവിന്റെ മൃതദേഹ സംസ്‌കാരത്തിന് മുന്നോടിയായി വീട്ടില്‍വെച്ചുള്ള ശുശ്രൂഷ പൂര്‍ത്തിയായി, മൃതദേഹം വിലാപയാത്രയായി പള്ളിയിലേക്ക്

കോട്ടയം: പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹ സംസ്‌കാരത്തിന് മുന്നോടിയായി വീട്ടില്‍വെച്ചുള്ള ശുശ്രൂഷ പൂര്‍ത്തിയായി. വൈകാതെ മൃതദേഹം വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്നു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു കാഴ്ച. കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിന്റെ വീട്ടില്‍ അരങ്ങേറിയത്.

ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു മുന്നില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.