ഷാലി പന്നിക്കോട് :ഫോമയുടെ ഫോമാ സൗത്ത് ഇസ്റ്റ് പ്രാദേശിക സാംസ്കാരികോത്സവത്തിലെ നക്ഷത്രത്തിളക്കം!

മിനി നായർ (അറ്റ്‌ലാന്റാ )

അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനകളുടെ സംഘടനയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ്റ് പ്രാദേശിക സാംസ്കാരിക “മാമാങ്കം “ജൂൺ ഒൻപതിന് അറ്റ്ലാന്റ സെൻട്രൽ ഗ്വിന്നറ്റ് ഹൈസ്കൂളിൽ നടക്കുമ്പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനികളിലൊന്നായ ആന്തെം ഇൻകോർപറേറ്റിലെ വിവര സാങ്കേതികവിദ്യയുടെ ഉപാധ്യക്ഷ ആയ ഷാലി പന്നിക്കോട് ആണ്.തന്റെ കൊച്ചു ജീവിതത്തിൽ നിന്നും ഉന്നതങ്ങളിലേക്ക് പടികയറി അമേരിക്കൻ ചരിത്രത്തിൽ തന്റെ പേര് കൂടി എഴുതി ചേർത്ത ഒരു നാട്ടിൻപുറത്തുകാരി. ജീവിതത്തെക്കുറിച്ചു പരാതി പറയുന്ന നമ്മൾ. പ്രതിസന്ധികൾക്ക് മുന്നിൽ തലകുനിച്ചു ഓരോ ദിവസവും തള്ളിനീക്കുന്നവർ. എന്നാൽ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തു സ്വന്തം കഴിവുകളെ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുമെന്നും ആ നേട്ടങ്ങൾ നന്മയായും സ്നേഹമായും മറ്റുള്ളവരിലേക്ക് കൈമാറുന്നത് വഴി അത് ലോകത്തിന്റെ തന്നെ നേട്ടമായി മാറുകയും ചെയ്യുമെന്ന് തെളിയിച്ച വ്യക്തിയാണ് ഷാലി പന്നിക്കോട്.

ഒറ്റപ്പാലത്താണ് ഷാലി പന്നിക്കോടിന്റെ ജനനം.  ഒരു സാധാരണക്കായിൽ നിന്നും ലോകമാരാധിക്കുന്ന ഒരു പ്രതിഭയായി മാറിയതിനു പിന്നിൽ നമുക്കെലാം പ്രചോദനമാകുന്ന,  ഒരു കഥയുണ്ടാവും.  ഇൻഫർമേഷൻ ടെക്നോളോജിയുടെ വൈസ് പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് എത്തപ്പെട്ട കഥ!

ഐ ടി മേഖലയിൽ 20 വർഷത്തിൽ ഏറെ കാലം പ്രവർത്തിച്ച പെൺതിളക്കമാണ് ഷാലി പന്നിക്കോട്. ഇന്ന് മുൻനിരയിൽ നിൽക്കുന്ന പല ഇൻഫർമേഷൻ ടെക്നോളജി ഓർഗനൈസേഷനുകൾക്കും വേണ്ടി സോഫ്റ്റ്‌വെയർ നിർമ്മിച്ചു കൊടുക്കാനും കൈകാര്യം ചെയ്യാനും ഷാലി പന്നിക്കോട് സന്നഗ്ദ്ധയായിരുന്നു. 20 വർഷത്തെ പ്രവർത്തനപരിചയവും അനുഭവസമ്പത്തും ഷാലിയുടെ നേട്ടങ്ങളുടെ പട്ടികക്ക് വലിപ്പം കൂട്ടി. ഒപ്പം ലോകത്തിന്റെയും. ഇന്ന് ആന്തം ഇൻകോർപറേറ്റീവിലെ ഇൻഫർമേഷൻ ടെക്നോളജിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താൻ ഷാലിക്ക് കഴിഞ്ഞു. അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യ ആനുകൂല്യ കമ്പനിയുടെ തലപ്പത്തെത്തിയ ഷാലിയുടെ കഴിവിനെ നമിക്കാതെ വയ്യ! കൂടാതെ ആന്തം ഇൻകോർപറേറ്റീവിന്റെ തന്നെ മെഡിക്കൽ മാനേജ്മെന്റ് ഓപ്പറേഷനുകളെ പിന്തുണക്കുന്ന അനേകം എന്റർപ്രൈസ് പാക്കേജുകളും കാസ്റ്റമൈസഡ് അപ്ലിക്കേഷനുകളും കൈകാര്യം ചെയുന്നത് ഷാലി തന്നെയാണ്. കയ്പ്പേറിയ ജീവിതത്തിൽ നിന്നും മധുരമുള്ള ജീവിതത്തിലേക്ക് തോണി തുഴഞ്ഞു ഇന്ന് ഷാലി പന്നിക്കോട് പ്രതീക്ഷകളുടെ പരിധിക്കപ്പുറം ഉയരങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു.

സ്വന്തം ജീവിതസഹചര്യത്തെ കണക്കിലെടുക്കാതെ സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കാനാണ് ഷാലി ശ്രമിച്ചത്. പിന്നീട് പല പോരാട്ടങ്ങളിലൂടേയും കഠിനാധ്വാനത്തിലൂടെയും നേട്ടങ്ങൾ ഒന്നൊന്നായി കൈവരിക്കാൻ തുടങ്ങിയപ്പോൾ പോലും പ്രതിസന്ധിക്ക് മുന്നിൽ വട്ടംചുറ്റുന്നവർക്ക് കൈതാങ്ങാവാൻ ഈ സാമൂഹ്യ പ്രവത്തക മറന്നില്ല. ഫ്രീഡം കൗൺസിൽ എന്ന സംഘടനയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു കൊണ്ട് അവിടെയും ഷാലി കഴിവ് തെളിയിച്ചു. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള വ്യവസായങ്ങളുടെ കൂട്ടായ്മയാണ് ഫ്രീഡം കൗൺസിൽ. ഉത്തരവാദിത്വങ്ങളും പ്രാരാബ്ധങ്ങളും നിറഞ്ഞ തിരക്കുപിടിച്ച ജീവിതത്തോട് മല്ലിട്ട് ഒന്നും നേടാനും നേടി കൊടുക്കാനുമില്ലാതെ ജീവിച്ചു മരിക്കുകയില്ല, മറിച്ചു കാലത്തിന്റെ ഓർമ്മപുസ്തകത്തിൽ സ്വന്തം കർമ്മഫലം കൊണ്ട് പേരെഴുതി വെക്കണമെന്ന് നമ്മെ പഠിപ്പിക്കുകയാണ് ഷാലി പന്നിക്കോട്.