തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് വനിതാ കമ്മീഷന്‍

പട്ടാമ്പി: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിക്കെതിരെ വനിതാ കമ്മീഷന്‍. പൊലീസ് നടപടിയില്‍ അത്ഭുതം തോന്നുന്നു. തിയേറ്റര്‍ ഉടമ നേരായാണ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

എടപ്പാൾ ഗോവിന്ദ തിയറ്റർ ഉടമ സതീഷാണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാൻ വൈകിയെന്നതിലാണ് അറസ്റ്റ്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചുവെന്നതും കുറ്റമായി കണക്കാക്കിയിട്ടുണ്ട്.

എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍-18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.

തീയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പോലീസ് തീയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.