ലോകകപ്പ് ആവേശത്തില്‍ താരമായി അക്കില്ലെസ്‌ ; വിജയികളെ ഈ കുഞ്ഞന്‍ പൂച്ച പ്രഖ്യാപിക്കും

മോസ്‌കോ: ലോകകപ്പിന് എഴ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റഷ്യയില്‍ താരമായി മാറിയിരിക്കുന്നത് ഫുട്‌ബോള്‍ താരങ്ങളല്ല. മറിച്ച്, മത്സരത്തില്‍ ആര് വിജയിക്കുമെന്ന് പ്രവചിക്കാന്‍ തയ്യാറെടുക്കുന്ന പൂച്ചയാണ് . കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന കോണ്‍ഫഡറേഷന്‍സ് കപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചാണ് അക്കില്ലെസ്‌ താരമായത്. ലോകകപ്പ് മത്സരങ്ങളെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എന്നതിലുപരി ഉത്സവമാക്കി മാറ്റുക ആതിഥേയ രാജ്യങ്ങളുടെ പതിവാണ്. കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശം പകരാന്‍ പല തരം പരിപാടികളാണ് അരങ്ങേറുന്നത്.

അതുപോലെ തന്നെ ആവേശവും ആകാംക്ഷയും നല്‍കുന്ന ഒന്നാണ് ആര് വിജയിക്കുമെന്ന പ്രവചനം നടത്തുന്നത്. മുന്‍ ലോകകപ്പിലെന്ന പോലെ മനുഷ്യരല്ലാത്തവര്‍ക്കാണ് പ്രവചിക്കുന്ന കാര്യത്തില്‍ മുന്‍ഗണന. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ ബധിരനായ ഒരു പൂച്ചയാണ് ഇത്തവണ താരം. ലോകകപ്പിന്റെ ഓരോ മത്സരങ്ങള്‍ക്ക് മുന്‍പും അഷല്ലസ് പ്രവചനം നടത്തും.

ദിവസവും നടക്കുന്ന കളിയുടെ രാജ്യങ്ങളുടെ പതാക പാത്രങ്ങളില്‍ വയ്ക്കും. ഏതു രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത് അവരായിരിക്കും അന്നത്തെ വിജയി. 2010 സൗത്ത്ആഫ്രിക്ക ലോകകപ്പ് വിജയം പ്രവചിച്ച പോള്‍ നീരാളിയുടെ പ്രവചനം കൃത്യമായിരുന്നു.