മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതില്‍ അട്ടിമറി; ഹസനെ തള്ളി സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. വന്‍ അട്ടിമറിയാണ് ഡല്‍ഹിയില്‍ നടന്നിരിക്കുന്നത്. മുന്‍പ് ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയതില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാണ്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. ആലോചനകള്‍ നടന്നെന്ന എം.എം ഹസന്റെ വാദങ്ങളെ തള്ളിയാണ് വി.എം സുധീരന്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ്സില്‍ നിന്നും പോവുമ്പോള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും മാണി പിന്മാറിയോ എന്ന് വ്യക്തമാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ നിന്നും ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേതൃത്വം വഞ്ചിച്ചിരിക്കുകയാണ്. തന്റേത് വ്യക്തിപരമായ അഭിപ്രായമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ വ്യക്തമാക്കിയതെന്നും സുധീരന്‍ പറഞ്ഞു.