ഇതു കുറേ കേട്ടിട്ടുണ്ട്; മോദിക്ക് വധഭീഷണിയെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയെ പരിഹസിച്ച് കോണ്‍ഗ്രസ്.

എന്നൊക്കെ മോദിക്ക് ജനപ്രീതി കുറയുന്നൊ അന്നെല്ലാം ഇത്തരത്തിലുള്ള അപായപ്പെടുത്തല്‍ നാടകങ്ങള്‍ അരങ്ങേറുമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

പൂനെ പൊലിസിന്റെ വെളിപ്പെടുത്തല്‍ മുഴുവനായും തെറ്റെന്ന് പറയുന്നില്ല. എന്നാല്‍ മോദി എന്ന നാടകക്കാരനെ അറിയണം. ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതല്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. ജനപ്രീതി കുറയുമ്പോളെല്ലാം ഇത്തരത്തില്‍ വധഭീഷണി നാടകങ്ങള്‍ ഉയരാറുണ്ട്. അതുകൊണ്ടു തന്നെ പുനെ പൊലിസിന്റെ റിപ്പോര്‍ട്ടില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയണം- കോണ്‍ഗ്രസ് വക്താവ് സഞ്ജയ് നിരുപം പറഞ്ഞു.

ഭീമ കോറിഗാവ് കലാപവുമായി ബന്ധപ്പെട്ട് പൂനെ പൊലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മാവോയിസ്റ്റുകള്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുള്ളത്.

ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ട് ദലിത് ആക്ടിവിസ്റ്റ് സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവുത്ത്, ഷോമ സെന്‍, മലയാളിയായ റോണ വില്‍സണ്‍ എന്നിവരെ ബുധനാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റോണ വില്‍സണിന്റെ വീട്ടില്‍നിന്നും ലഭിച്ച കത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്ന് പൊലിസ് പറയുന്നു.

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമമെന്നു കത്തില്‍ സൂചനയുളളതായി കത്ത് ഉദ്ധരിച്ചു സര്‍ക്കാര്‍ പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയെ ധരിപ്പിച്ചു.