രാജ്യസഭാ സീറ്റ് ; തീരുമാനമെടുക്കുന്നതില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്ക്കല്ലെന്ന് പി ജെ കുര്യന്‍

പത്തനംതിട്ട: രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്‌ക്കെല്ലെന്ന് എം.പി പി ജെ കുര്യന്‍. സീറ്റ് നല്‍കിയത് ചെന്നിത്തലയുടെ തീരുമാനത്തിലല്ല അത് മറ്റു ചിലരുടെ തീരുമാനമായിരുന്നുവെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.  സീറ്റ് കിട്ടാത്തതില്‍ തനിക്ക് പരാതിയില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ഇപ്പോഴുണ്ടായ കൂടിക്കാഴ്ച വെറും സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കി. തിരുവല്ലയിലെ പി ജെ കുര്യന്റെ വസതിയിലായിരുന്നു രമേശ് ചെന്നിത്തലയും പി ജെ കുര്യനും കൂടിക്കാഴ്ച നടത്തിയത്.  ഉച്ചക്ക് 1.45ഓടെ പത്തനംതിട്ട വെണ്ണികുളത്തെ വീട്ടിലെത്തിയ ചെന്നിത്തല അടച്ചിട്ട മുറിയില്‍ കുര്യനുമായി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ച 15 മിനിട്ട് നീണ്ടു നിന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാനായി പി.ജെ. കുര്യന്‍ ഉച്ചക്ക് മൂന്നു മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തല അനുനയ ശ്രമവുമായി വീട്ടിലെത്തിയത്. എന്നാല്‍, കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് പി ജെ കുര്യന്‍  അറിയിച്ചു. അതേസമയം, പാര്‍ട്ടിയില്‍ ആലോചിച്ച ശേഷമാണ് കുര്യനെ കാണാനെത്തിയതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.