ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ല

ദുബായ്: ദുരന്തത്തിന്റെ പടുകുഴിയില്‍ വീണപ്പോള്‍ തിരിഞ്ഞ് നോക്കാത്തവരോട് ദേഷ്യമില്ലെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. പക്ഷേ ചിരിക്കുന്ന മുഖങ്ങള്‍ക്ക് പിന്നിലെ കപടത തിരിച്ചറിയാന്‍ പറ്റിയില്ല.

മോഷ്ടിച്ചിട്ടല്ല ജയിലില്‍ പോയത് ഗള്‍ഫിലെ ഏത് പ്രവാസി ബിസിനസ്സുകാരനും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ് താനും അഭിമുഖീകരിച്ചത്. മകള്‍ ജയിലിലടക്കപ്പെട്ടതാണ് ഏറ്റവും അധികം ദു:ഖത്തിലാഴ്ത്തിയത്.

ഇത്രയും കാലം ജയിലില്‍ കിടക്കാതെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്വത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ സഹായിക്കുമെന്ന് വിചാരിച്ചവര്‍ മുഖം തിരിച്ചു. മുട്ടാത്ത വാതിലുകള്‍ ഇല്ല. ജയിലില്‍ കിടന്നു മരിക്കേണ്ടി വരുമെന്ന് പോലും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ദൈവം തന്നെ കൈവിട്ടില്ല, അതാണ് ഇപ്പോള്‍ മോചനം സാധ്യമാക്കിയത്.

മോചനത്തിനു വേണ്ടി സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും രാമചന്ദ്രന്‍ പറഞ്ഞു. ജയിലിലെ തന്റെ ഏറ്റവും വലിയ സങ്കടം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതാണ്. ഫിനിക്‌സ് പക്ഷിയെ പോലെ തിരിച്ചു വരിക തന്നെ ചെയ്യും ആത്മവിശ്വാസത്തോടെ അദ്ദേഹം വ്യക്തമാക്കി.