കെ.എം.മാണി സ്വീകരിച്ചത് ചാഞ്ചാട്ട രാഷ്ട്രീയമെന്ന് വി.എം.സുധീരന്‍. ബിജെപി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം.മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ബിജെപിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന് മാണി പ്രഖ്യാപിക്കുമോ? മാണി നിലപാടില്‍ വ്യക്തത വരുത്തണമെന്നും സുധീരന്‍ പറഞ്ഞു.
യു.ഡി.എഫിൽ എത്തിയ ശേഷവും സമദൂരത്തെ കുറിച്ചാണ് മാണി പറയുന്നത്. ഒരു മുന്നണിയിൽ ചേർന്ന ശേഷം സമദൂരമാണെന്ന് എങ്ങനെയാണ് പറയാനാകുകയെന്നും സുധീരൻ ചോദിച്ചു. യു.ഡി.എഫ് വിട്ടുപോയപ്പോൾ മാണി ഉന്നയിച്ച ആക്ഷേപങ്ങൾ പിൻവലിക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ഇപ്പോൾ യു.ഡി.എഫിലുള്ള മാണി, ഉന്നയിച്ച ആരോപണങ്ങൾക്ക് ഖേദം പ്രകടിക്കപ്പണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിൽ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. മാണിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്റെ പ്രതിഫലനമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കണ്ടത്. യു.ഡി.എഫിന് മാണി പിന്തുണ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി ദയനീമായി പരാജയപ്പെട്ടു. മകൻ ജോസ് കെ.മാണി കോട്ടയം ലോക്‌സഭാ സീറ്റിൽ വീണ്ടും മത്സരിച്ചാൽ ജയിക്കില്ലെന്ന ഉറപ്പ് മാണിക്കുണ്ട്. അതിനാലാണ് അദ്ദേഹം രാജ്യസഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചതെന്നും സുധീരൻ പറഞ്ഞു.
രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസ്സിന് നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി വിഎം സുധീരന്‍ ആദ്യം മുതല്‍ തന്നെ രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ച യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച സുധീരന്‍ കടുത്ത ഭാഷയിലാണ് നേതൃത്വത്തിനെതിരേ തിരിഞ്ഞത്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരേയും വലിയ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചു. വീരേന്ദ്രകുമാറിന് രാജ്യ സഭാ സീറ്റും ആര്‍എസ്പിക്ക് കൊല്ലം സീറ്റും നല്‍കിയത് ചൂണ്ടിക്കാണിച്ചാണ് എംഎം ഹസ്സന്‍ കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ചത്. എന്നാല്‍ ആ രണ്ട് സംഭവങ്ങള്‍ ഇതുമായി കൂട്ടിക്കെട്ടേണ്ട എന്നാണ് സുധീരന്‍ പറഞ്ഞത്. യുഡിഎഫിനെതിരായ മുന്‍ നിലപാടില്‍ മാണി ഖേദം പ്രകടിപ്പിക്കണം. ഉച്ചവരെ മാണിക്ക് സീറ്റ് വിട്ട് നല്‍കില്ലെന്ന് പറഞ്ഞവര്‍ പിന്നീട് ദാനം ചെയ്തു. ഇത് വളരെ ദുരൂഹമാണ്. കെപിസിസി എക്‌സിക്യൂട്ടീവിന്റെ അംഗീകാരം കൊല്ലം സീറ്റ് ആര്‍എസ്പിക്ക് സീറ്റ് നല്‍കുന്നതില്‍ ഉണ്ടായിട്ടുണ്ടെന്നും അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ വ്യക്തമാക്കി. അല്ലാതെ നേതാക്കന്‍മാര്‍ ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും പഴയ വാര്‍ത്തകള്‍ ഉദ്ധരിച്ചു കൊണ്ട് സുധീരന്‍ പറഞ്ഞു.
എംഎംഹസ്സന്റെ ന്യായീകരണ വാദങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് വിഎം സുധീരന്‍ സംസാരിച്ചത്. കേരള കോണ്‍ഗ്രസിന് സീറ്റ് കൈമാറിയതില്‍ അട്ടിമറിയും നിഗൂഢതയും ഉണ്ടെന്നും സുധീരന്‍ ആരോപിച്ചിരുന്നു.കെപിസിസി എക്‌സിക്യൂട്ടീവില്‍ പോലും ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണ്. ഇപ്പോഴത്തെ നടപടിയിലൂടെ യുപിഎയുടെ ഒരു സ്ഥാനം നഷ് ടപ്പെടുത്തി. അധ്യക്ഷനായിരിക്കെ മുന്നണിയിലില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നല്‍കിയത് അംഗീകരിക്കാനാകില്ല.
ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു സുധീരന്റെ വിമര്‍ശനങ്ങള്‍ ഏറെയും. രാജ്യസഭാ സീറ്റിന് വേണ്ടി മന്ത്രിസ്ഥാനം രാജിവെച്ച പഴയ ചരിത്രവും സുധീരന്‍ ഓര്‍മ്മിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു. അന്ന് സ്വന്തം ഗ്രൂപ്പുകാരനായ എംഎ കുട്ടപ്പന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഈ ചരിത്രമാണ് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ഓര്‍മ്മിപ്പിച്ചത്.