ഉത്തരകൊറിയയും യുഎസും സമാധാനകരാര്‍ ഒപ്പിട്ടു; മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു. കൂടിക്കാഴ്ച മാറ്റത്തിന്റെ തുടക്കമെന്ന് ട്രംപും കിം ജോങ് ഉന്നും പറഞ്ഞു. ചരിത്ര കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും ഭൂതകാലം മറക്കുമെന്നും ഇരുവരും പറഞ്ഞു. അഭിമാനകരമായ മുഹൂര്‍ത്തമെന്നായിരുന്നു സമാധാനകരാറില്‍ ഒപ്പിടുന്നതിനെ കുറിച്ച് ട്രംപ് പ്രതികരിച്ചത്. ചര്‍ച്ച യാഥാര്‍ഥ്യമാക്കിയ ട്രംപിന് നന്ദി അറിയിക്കുന്നതായി കിമ്മും പറഞ്ഞു. കിമ്മിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.

കൂടിക്കാഴ്ചയോടെ തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വളരെയധികം പുരോഗതിയുണ്ടായിട്ടുണ്ടെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വളരെ പ്രത്യേകതയുള്ള ബന്ധം തങ്ങൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവർ‌ത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കും. കിമ്മുമായി തുടർന്നും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, സമാധാനത്തിലേക്കുള്ള ചുവടുവയ്പായിരിക്കും കൂടിക്കാഴ്ചയെന്ന് കിം ജോങ് ഉൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകമെമ്പാടുമുള്ളവർ ഈ നിമിഷം കാണുകയാണെന്ന് എനിക്കറിയാം. പലരും ചിന്തിക്കുന്നത് ഇതൊരു ഫാന്റസി, സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തിലെ രംഗമാണെന്നായിരിക്കും. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കും. മുൻകാലങ്ങളിലെ മുൻവിധികളും വ്യവഹാരങ്ങളുമാണ് ഇത്രയും കാലം തടസ്സമായിരുന്നത്. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്നും കിം പറയുന്നു.

ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചർച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോൽ എന്നിവരാണ് കിമ്മിനൊപ്പം ചർച്ചയ്ക്കെത്തിയത്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ, സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, വൈറ്റ്ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലി, പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് എന്നവർ ട്രംപിനൊപ്പവുമെത്തിയിരുന്നു.

ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന്  ട്രംപ് പറ‍ഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പഴയകാല മുൻവിധികളും വ്യവഹാരങ്ങളും ഞങ്ങളുടെ മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നു. അവയൊക്കെ മറികടന്നാണ് ഇന്നിപ്പോൾ ഇവിടെയെത്തിയിരിക്കുന്നതെന്ന് കിം പ്രതികരിച്ചു.

അടച്ചിട്ട മുറിയിൽ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചർച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്. ഫോണിൽ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികൾ ഇതുവരെ സംസാരിച്ചിട്ടില്ല. 1950–53 ലെ കൊറിയൻ യുദ്ധം മുതൽ ചിരവൈരികളായ രണ്ടു രാജ്യങ്ങളുടെ തലവൻമാരാണ് ഇന്നു മുഖാമുഖമെത്തുന്നത്.

ആണവ നിരായുധീകരണമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രണ്ടാമത്തെ ചർച്ചയ്ക്കു മുൻപ് ഇതിനായി ഒന്നിച്ചുപ്രവർത്തിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഉച്ചകോടിയെക്കുറിച്ചുള്ള അവിശ്വാസങ്ങളും ഊഹാപോഹങ്ങളും ഞങ്ങൾ മറികടക്കുമെന്നും സമാധാനത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഇതെന്നാണു വിശ്വാസമെന്നും കിം ജോങ്ങും പ്രതികരിച്ചു. വൺ–ഓൺ–വൺ കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിനിധികളുമൊത്താണ് രണ്ടാമത്തെ കൂടിക്കാഴ്ച.