പുത്തനുടുപ്പണിയാന്‍ ഇനി ഷഹബാസും ദില്‍നയുമില്ല; കണ്ണീര്‍ക്കാഴ്ചയായി ശമ്മാസ്

താമരശേരി: നേരത്തേ വാങ്ങിവച്ച പുത്തനുടുപ്പുകള്‍ പെരുന്നാളിന് അണിയാന്‍ ഇനി ദില്‍നയും ഷഹബാസുമില്ല. ആ വസ്ത്രങ്ങള്‍ ശമ്മാസിനു കണ്ണീരനുഭവം.
വീട്ടുകാരുമായി പെരുന്നാള്‍ ആഘോഷിക്കാന്‍ തയാറെടുക്കാന്‍ ഒരുങ്ങിയിരിക്കെയാണു ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം ആ സഹോദരങ്ങള്‍ക്കിടയിലേയ്ക്കു കടന്നുവന്നത്.

ഉരുള്‍പൊട്ടല്‍ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ്(3) എന്നിവരുടെ ജീവന്‍ കവര്‍ന്നു. ഉപ്പ സലീമും ഉമ്മ ഷെറിനും ശമ്മാസിനൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ശമ്മാസ് തന്റെ സഹോദരി ദില്‍നയുടെയും ഷഹബാസിന്റെയും ചേതനയറ്റ ശരീരം കാണാനെത്തിയപ്പോഴുള്ള നിമിഷം കണ്ടുനിന്നവരുടെ കണ്ണു നിറയിച്ചു.

പരുക്കേറ്റ നിലയില്‍ ബന്ധുക്കളുടെ കൈകളിലിരുന്നു പൊട്ടിക്കരഞ്ഞ ശമ്മാസിനെ ആശ്വസിപ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല.