സുധീരന് പരസ്യ മറുപടി നല്‍കാനില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: വി.എം സുധീരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പരസ്യമായി മറുപടി പറയാനില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പാര്‍ട്ടി വിഷയങ്ങളില്‍ വിവാദമാകുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ക്ക് കെ.പി.സി.സി നേതൃത്വം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

മറുപടി ഇല്ലാത്തതുകൊണ്ടല്ല, എന്നാല്‍ അത് പാര്‍ട്ടി ഫോറങ്ങളില്‍ മാത്രം പറയാനാണ് ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ അദാനിയുടെ താല്‍പര്യം സംരക്ഷിച്ചു എന്ന സുധീരന്റെ ആരോപണത്തിനും പരസ്യമായി മറുപടി പറയില്ല.

പാര്‍ട്ടി തീരുമാനം മാനിക്കാന്‍ തനിക്കു ബാധ്യതയുണ്ട്. കാറിനു വഴികൊടുത്തില്ലെന്നു പറഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ കെ.ബി ഗണേശ് കുമാര്‍ എം.എല്‍.എയ്ക്കു വീഴ്ച പറ്റി. ഒരിക്കലും നീതീകരിക്കാനാവാത്ത തെറ്റാണ് ഗണേശ് കുമാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.