കെവിന്‍ വധക്കേസ് ; നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതിയുടെ അനുമതി

കൊച്ചി: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ്. പുനലൂരിലെ വീട്ടിലുള്ള രേഖകളാണ് ടെുക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോടിയുടേതാണ് ഉത്തരവ്.

പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നാണ് ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.

കെവിന്‍ വധക്കേസില്‍ പൊലീസ് അന്വേഷണം തുടരവേ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് ചാക്കോ രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം. കേസിനെ വഴിതിരിച്ചു വിടാന്‍ വേണ്ടിയാണോ ചാക്കോ പുതിയ വാദം ഉന്നയിക്കുന്നതെന്ന ആശങ്ക ശക്തമാണ്.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നതെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. തുടര്‍ ചികിത്സ നടത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു നീനു എന്നാണ് ഹര്‍ജിയില്‍ ചാക്കോ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.

ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതുകൊണ്ടുമാണ് തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹര്‍ജി. കെവിന്‍ വധക്കേസിലെ അഞ്ചാം പ്രതിയാണ് പിതാവ് ചാക്കോ ജോണ്‍. യുവാവിന്റെ കൊലപാതക ഗൂഢാലോചനയില്‍ ചാക്കോയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് വാദം. നീനുവിന്റെ സഹോദരന്‍ ഷാനുവിനൊപ്പമാണ് പിതാവിനെ കണ്ണൂരില്‍ നിന്നും അറസ്റ്റു ചെയ്തത്.

കേസില്‍ അറസ്റ്റ് ഭയന്ന് നീനുവിന്റെ അമ്മ രഹന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. നീനുവിന്റെ മാതാവ് രഹനെ കണ്ടെത്തുന്നിനായി പൊലീസ് നടത്തി വരുന്ന തിരച്ചില്‍ ഇനിയും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. കേസില്‍ ഇപ്പോള്‍ ഇവര്‍ മുഖ്യ ഘടകമല്ലന്നും തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇവരെ ചോദ്യം ചെയ്യേണ്ട സാഹചര്യം പോലും ഉള്ളൂ എന്നുമാണ് അന്വേഷക സംഘത്തിന്റെ നിലപാട്. ഇതിനിടെയാണ് നീനുവിന്റെ അമ്മ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതും നീനുവിന് മാനസിക രോഗമുണ്ടെന്ന് പിതാവ് ആരോപണം ഉന്നയിച്ചതും.

താന്‍ കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്നാണ് രഹന ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസില്‍ തന്നെ തെറ്റായി പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കോടതി നിര്‍ദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കും. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സര്‍ക്കാരിന്റെ നിലപാടാകും നിര്‍ണ്ണായകം. ഈ കേസില്‍ രഹനയെ ഇനിയും പൊലീസ് പ്രതി ചേര്‍ത്തിട്ടില്ല.

കെവിന്റെ മരണം സംബന്ധിച്ച് നിലവില്‍ നടന്നുവരുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. കെവിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണോ എന്ന് സംശയം ബലപ്പെട്ട സാഹചര്യത്തില്‍ തെളിവെടുപ്പ് കാര്യക്ഷമാക്കിയിരിക്കുന്നതെന്നാണ് സൂചന. കെവിന്റെ മരണത്തില്‍ പങ്കുള്ള പ്രതികള്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപെടാനുള്ള അവസരം ഉണ്ടാവരുതെന്നും എല്ലാ പഴുതും അടച്ചുള്ള അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേത്തുടര്‍ന്നാണ് കോടതി വഴി കസ്റ്റഡി കാലാവധി നീട്ടി വാങ്ങി തെളിവെടുപ്പ് കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കുന്നതെന്നാണ് സൂചന.

അച്ഛന്‍ ചാക്കോയും അമ്മ രഹനയും വിദേശത്തായിരുന്നതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ മാറിമാറി നിന്നാണ് നീനു വളര്‍ന്നത്. ഇതിനിടെയാണ് കോട്ടയത്തെ പഠനത്തിനിടെ കെവിനുമായി പ്രണയത്തിലാകുന്നത്. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. ബസ് സ്റ്റാന്‍ഡില്‍ വെച്ച് സ്ഥിരമായി കണ്ടുള്ള പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. കെവിനുമായുള്ള പ്രണയബന്ധം വീട്ടില്‍ അറിഞ്ഞതു മുതല്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തി. ഇതിനിടെ എതിര്‍പ്പ് അവഗണിച്ച് കെവിനുമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു നീനു. വീട്ടുകാര്‍ പുതിയ വിവാഹ ആലോചനയുമായി നീങ്ങിയതിനിടെയാണ് ഇവരുടെ പ്രണയ വിവാഹം. ഇതിനെ തുടര്‍ന്നുള്ള സഹോദരന്റെ ഇടപെടലാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.