നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആക്രമണത്തിനിരയായ നടിയുടെ ആവശ്യം തള്ളിയത്. എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. വനിതാ ജഡ്ജി ഇല്ലാത്ത പശ്ചാത്തലത്തില്‍ പ്രത്യേക കോടതി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസില്‍, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ തടയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു നിയമപരമായി വിലക്കുള്ളതിനാല്‍ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.

കൂടാതെ, അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി. ദൃശ്യങ്ങള്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേംബറില്‍ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.