അവന്‍ ഇനി സമാധാനമായി വിശ്രമിക്കട്ടെ: ലൗലി വര്‍ഗീസ്

ഷിക്കാഗോ: ഇനി എന്റെ മകന്‍ പ്രവീണിന് സമാധാനമായി വിശ്രമിക്കാം. സതേണ്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് ജൂറി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലൗലി വര്‍ഗീസ് മാധ്യമങ്ങളെ അറിയിച്ചതാണിത്.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങള്‍ക്കുശേഷം കാര്‍ബന്‍ഡേയ്ല്‍ റസ്‌റ്റോറന്റിന് പുറകില്‍ വൃക്ഷ നിബി!ഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതല്‍ കുടുംബാംഗങ്ങളും വൊളണ്ടിയാര്‍മാരും ഈ സ്ഥലമുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ വരെ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങള്‍ക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങള്‍ സമീപമുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാര്‍ബന്‍ ഡെയ്ല്‍ അധികാരികള്‍ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വര്‍ഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടില്‍ നടന്ന ബര്‍ത്തഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂണ്‍ നല്‍കിയ റൈഡാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബത്തൂണ്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തില്‍ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

എന്നാല്‍ മൃതദേഹത്തില്‍ കണ്ട ക്ഷതം പ്രവീണിന്റെ മാതാവിനേയും കുടുംബാംഗങ്ങളേയും വീണ്ടും മറ്റൊരു പോസ്‌റ്റോമോട്ടം കൂടി നടത്തുന്നതിനും പ്രേരിപ്പിച്ചു. തുടര്‍ന്ന് നടത്തിയ റീ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രവീണിന്റെ മരണം തലയില്‍ ഏറ്റ ക്ഷതമാണെന്ന് കണ്ടെത്തി. പ്രവീണിന്റെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വാസിച്ച ലൗലിക്ക് അതു തെളിയിക്കുന്നതുവരെ വിശ്രമമില്ലായിരുന്നു.

മകന്‍ നഷ്ടപ്പെട്ട ദുഃഖം ആളികത്തുമ്പോഴും അധികൃതര്‍ സ്വഭാവീകമെന്ന് വിധിയെഴുതിയ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിച്ച് ലൗലി വര്‍ഗീസ് രംഗത്തെത്തിയില്ലായിരുന്നുവെങ്കില്‍ പ്രതി ബത്തൂണ്‍ കല്‍തുറങ്കില്‍ അടയ്ക്കപ്പെടുകയില്ലായിരുന്നു. ലൗലി വര്‍ഗീസിന്റെ പോരാട്ടത്തില്‍ മക്കള്‍ നഷ്ടപ്പെട്ട നൂറുകണക്കിന് മാതൃഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രാര്‍ഥനയുടെ പിന്‍ബലം ഉണ്ടായിരുന്നുവെന്നുള്ളത് യാഥാര്‍ഥ്യമാണ്.

Picture2

Picture3

Picture