കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി ഇപ്പോഴും പരിഗണനയിലാണ്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ആവശ്യത്തിന് ഭൂമി ഏറ്റെടുക്കാനാകുന്നില്ല. ഭൂമി ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും മന്ത്രി പറഞ്ഞു. കോച്ച്‌ ഫാക്‌ടറി പാലക്കാട്‌, കഞ്ചിക്കോട്‌ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍  പീയുഷ്‌ ഗോയലിന് കത്തയച്ചിരുന്നു.

ഫാക്‌ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്‌. പിന്നോക്ക ജില്ലയായ പാലക്കാട്‌ ഫാക്‌ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുൻപ് ഏറ്റെടുക്കുകയും ചെയ്‌തു. കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്.  റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ്‌ വെയിറ്റ്‌ ബ്രോഡ്‌ഗേജ്‌ കോച്ചുകള്‍ നിര്‍മിക്കുകയായിരുന്നു നിര്‍ദിഷ്‌ട കോച്ച്‌ ഫാക്‌ടറിയുടെ അടിസ്ഥാന ലക്ഷ്യം.

2008-09 ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്‌ബറേലി കോച്ച്‌ ഫാക്‌ടറി പണി പൂര്‍ത്തിയാക്കി 2012-ല്‍ കമ്മിഷന്‍ ചെയ്‌തു. ഇതിനിടയിലാണ് അലൂമിനിയം കോച്ചുകൾ നിർമിക്കുന്നതിന് ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്‌ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചതായി സൂചന ലഭിച്ചത്. ഈ നീക്കത്തില്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പിണറായി കേന്ദ്രത്തിന് കത്തയച്ചത്. ഇതിനുള്ള മറുപടിയായാണ് കേരളത്തിലെ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് ഗോയല്‍ പറഞ്ഞത്.