ജെസ്‌ന അവസാനമായി സന്ദേശം അയച്ചത് ആണ്‍സുഹൃത്തിന്; ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് വിളിച്ചു

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങളുമായി പൊലീസ്. ജെസ്ന അവസാനമായി മൊബൈൽ സന്ദേശമയച്ചത് ആൺസുഹൃത്തിനാണെന്നു തെളിഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

അതിനിടെ ജെസ്നയുടെ വീട്ടിൽനിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണൻ പറഞ്ഞു. സൈബർ – ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.

ജെസ്നയുടെ വീടിനു സമീപമാണ് ആൺസുഹൃത്തു താമസിക്കുന്നത്. ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ‘അയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്ന അയച്ചതും ആൺസുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്.

എല്ലാ സാധ്യതകളും പരിശോധിച്ചായിരിക്കും അന്വേഷണമെന്നു സംഘത്തലവനായ എസ്പി പറഞ്ഞു. ചെന്നൈ, ബെംഗളൂരു പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു. മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെ പരിശോധിക്കുന്നുണ്ട്. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നു.

ജെസ്നയുടെ വീട്ടിൽനിന്നു രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നു വ്യക്തമാക്കിയ എസ്പി ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിന്റെ പരിശോധന തുടരുമെന്നും വ്യക്തമാക്കി.

ആൺസുഹൃത്തിനെ ഇതിനോടകം പല തവണ ചോദ്യം ചെയ്തു. ഇനിയും തുടരും. ചോദ്യം ചെയ്യലിനോടു നിസ്സഹകരണമാണ് ആൺസുഹൃത്ത് തുടരുന്നത്. ഈ സാഹചര്യത്തിൽ നുണപരിശോധനയ്ക്കു വിധേയനാക്കാനും തീരുമാനിച്ചിരുന്നു. ഇതിന് ഇയാളുടെ സമ്മതം ആവശ്യമുണ്ട്. അതിനുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും എസ്പി അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപിച്ച വിവര ശേഖരണ പട്ടികയിൽനിന്ന് ഒട്ടേറെ വിവരങ്ങൾ ലഭിച്ചു. നിർണായക വിവരങ്ങളുമായി എഴു കത്തുകളുണ്ടെന്നാണു പൊലീസ് പറയുന്നത്. ആകെ അൻപതോളം കത്തുകളാണു ലഭിച്ചത്. ഇവ പരിശോധിച്ചതിൽനിന്നാണ് ഏറ്റവും നിർണായക വിവരങ്ങളുമായി ഏഴു കത്തുകൾ ലഭിച്ചത്.

അതിനിടെ ജെസ്നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയവർ പങ്കെടുത്തു.