ഇതേന്താ പോസ്റ്റിനകത്ത് വേറൊരു ഗോള്‍ , ഇത് ഞാനിപ്പൊ അടിച്ചുവിട്ട ബോളല്ലേ ; അര്‍ജന്റീനയ്ക്ക് പൊങ്കാലയിട്ട് ട്രോളന്മാര്‍

റഷ്യന്‍ ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് പൊങ്കലായിട്ട് ട്രോളന്മാര്‍. ആന്റെ റെബിച്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നാണം കെടുത്തിയത്. ക്രൊയോഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ഇതോടെ ലോകപ്പില്‍ അര്‍ജന്റീനയുടെ യാത്ര തിലാസിലായിരിക്കുകയാണ്.

രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റ് മാത്രമുള്ള ഇതിഹാസ താരം മെസ്സിയുടെ ടീമിന് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടണമെങ്കില്‍ ബാക്കിയുള്ള ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം. സാംപോളിയുടെ തന്ത്രം പിഴച്ചതിനെ തുടര്‍ന്നാണ് അര്‍ജന്റീനയുടെ മുഖ്യതോല്‍വി. മെസ്സിയെ പറഞ്ഞിട്ട് കാര്യമില്ലെന്നും കുറ്റം മുഴുവന്‍ സാംപോളിയുടേതാണെന്നുമാണ് ട്രോളന്മാരുടെ അഭിപ്രായം.

അര്‍ജന്റീന ഗോളി വില്ലി കബെല്ലോറൊയുടെ പിഴവിലൂടെ റെബിച്ച് ആണ് ആദ്യം അര്‍ജന്റീന പോസ്റ്റിലേക്ക് ഗോളെത്തിച്ചത്. മത്സരം പൂര്‍ത്തിയാകാന്‍ പത്ത് മിനുട്ടുള്ളപ്പോള്‍ ലൂക്ക മോഡ്രിച്ച് തകര്‍പ്പന്‍ ഷോട്ടിലൂടെ ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. പിന്നാലെ റാകിടിച്ചിന്റെ വക മൂന്നാം ഗോള്‍ പിറന്നു. സ്‌പെയ്‌സ് മുതലാക്കി മോഡ്രിച്ചും റാകിടിച്ചും അര്‍ജന്റീനയെ കീറി മുറിക്കുകയായിരുന്നു.

കരുത്തില്ലാത്ത ഡിഫന്‍സിന് കൂടുതല്‍ ദുര്‍ബലമാക്കി 3-4, 2-1 എന്ന ഫോര്‍മേഷന്‍ സ്വീകരിച്ച സംപോളിക്കാണ് തോല്‍വിയുടെ ഉത്തരവാദിത്വം മുഴുവനും. അറ്റാക്കിങ് ഫോര്‍മേഷനില്‍ ടീമിനെ വിന്യസിച്ച സംപോളിയ്ക്ക് ടീമിന്റെ മധ്യനിരയില്‍ വന്ന വലിയ ഗ്യാപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ക്രൊയേഷ്യയുടെ മാര്‍ക്കിങ്ങില്‍ ചലനം നഷ്ടപ്പെട്ടത് തോല്‍വിയുടെ മറ്റൊരു കാരണമായി.