സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നടപടിയുമായി ആദായ നികുതി വകുപ്പ്

സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. ഇടനിലക്കാരുടെയും ഭൂമി വിറ്റവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെ പറ്റിയും അന്വേഷിക്കുന്നു. കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇടനിലക്കാരും ഭൂമി വിറ്റവരും പറയുന്ന കണക്കുകളില്‍ വ്യത്യാസമുണ്ട്. റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കുകയാണ്. ഇതിന് ശേഷം സഭാതലത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം.

സിറോ മലബാര്‍ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയുടെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു. ഇടനിലക്കാരനായ ജോസ് കുര്യന്റെ വീട്ടിലാണ് രാവിലെ മുതല്‍ റെയ്ഡ് നടന്നത്. കോട്ടപ്പടിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി റെയ്ഡ് നടന്നത്.

13 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഇടപാടില്‍ സഭക്ക് പകരം ഭൂമി നല്‍കിയ കോതമംഗലത്തിനടുത്ത് കോട്ടപ്പടിയിലെ ഇലഞ്ഞിക്കല്‍ ജോസ്, കാക്കനാട് വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് റെയ്ഡ് നടന്നത്. ഭൂമിയിപാടിന്റെ കൃത്യമായ കണക്കുകളും ഇടപാട് വഴി ലഭിച്ച പണം എവിടെ പോയെന്ന വിവരവും തേടിയാണ് ആദായ നികുതിയുടെ റെയ്ഡ്.

അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള തേവരയിലെയേും ജി.സി.ഡി.എയ്ക്ക് സമീപത്തുള്ള ഭൂമിയുമാണ് കര്‍ദിനാള്‍ വില്‍​ക്കാന്‍ ശ്രമിച്ചത്. തേവരയിലെ പെരുമാലൂര്‍ സ്കൂളിന് സമീപത്തെ 8.5 സെന്റും കൊച്ചിയുടെ ഹൃദയഭാഗത്തുള്ള അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപമുള്ള 28.1 സെന്റുമാണ് വില്‍ക്കാന്‍ കര്‍ദിനാള്‍ ശ്രമം നടത്തിയത്. കോതമംഗലം രാമല്ലൂര്‍ സ്വദേശിയായ ജോസ് കുര്യന്‍ എന്നയാള്‍ എട്ട് കോടിക്ക് ഈ രണ്ട് ഭൂമികളും വാങ്ങാനിരുന്നതാണ്. 2017ല്‍ ഈ പ്ളോട്ടുകള്‍ വില്‍ക്കുന്നതിനുള്ള കരാറില്‍ ആലഞ്ചേരി ഒപ്പുവച്ചിരുന്നു.

സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞിരുന്നു. സിറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മാനത്തോടത്ത് ആണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. അതേസമയം, മാര്‍ ആലഞ്ചേരി രൂപതാദ്ധ്യക്ഷനായി തുടരും. അതിരൂപതയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ മാര്‍ ആലഞ്ചേരിക്കുണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്നു തീരുമാനിക്കുകയായിരുന്നു.